ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയില്‍വെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

'രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. ആര്‍ത്തവ വേദനയാണ് എന്നാണ് പറഞ്ഞത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു. രാത്രി 12 മണിയോടെ ബാത്ത്‌റൂമില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചെന്ന് പരിശോധിച്ചപ്പോള്‍ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാരെ വിടുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് ആരോഗ്യവതിയാണ്' എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറയുന്നത്.