മലപ്പുറം: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്ക് അടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
മമ്പാട് എം.ഇ.എസ് കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ എസ്.ഐ കെ.എം. അർഷിദ് അറസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തെ പിടികൂടിയിരുന്നു. റീനയുടെ വീടിന് സമീപത്തെ മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തി.
മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്നു വർഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനാണ്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി വിൽക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീഖിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിൽ സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.