തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ പേരിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്ന തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. 500 രൂപ വിലവരുന്ന ഒറിജിനൽ ലോട്ടറി ടിക്കറ്റ് വെറും 149 രൂപയ്ക്കാണ് ഇവർ ഓൺലൈൻ വഴി വിൽപന നടത്തുന്നത്.

തട്ടിപ്പുകാർ നിർമ്മിച്ച വ്യാജ ടിക്കറ്റിൽ ഒന്നാം സമ്മാനമായ 30 കോടിക്ക് പകരം 25 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിവിധ സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും വഴിയാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്.

വ്യാജ ടിക്കറ്റ് വാങ്ങി അധികം വൈകാതെ തന്നെ ലോട്ടറി അടിച്ചുവെന്ന് കാണിച്ച് ഇരകൾക്ക് വ്യാജ ഫോൺ കോളുകൾ വരുന്നു. തുടർന്ന് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകാനെന്ന വ്യാജേന രജിസ്ട്രേഷൻ ഫീസായി വലിയ തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. സമ്മാനത്തുക ആവശ്യപ്പെട്ട് വീണ്ടും പണം ആവശ്യപ്പെടുമ്പോഴാണ് തട്ടിപ്പിലാണെന്ന് ഇവർ മനസ്സിലാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.