കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കത്തികാണിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. കൊളത്തറ സ്വദേശി കുന്നത്ത് താഴം വീട്ടിൽ മിർഷാദ് കെ ടിയെ വെള്ളയിൽ പൊലീസും സിറ്റി ക്രൈം സ്കോഡും ചേര്‍ന്ന് പിടികൂടി. 2026 ജൂലൈയിലായിരുന്നു സംഭവം.

പുലർച്ചെ ബീച്ച് ലയൺസ് പാർക്കിൽ ഇരിക്കുകയായിരുന്ന കൊടുവള്ളി സ്വദേശികളായ യുവാക്കളെ പ്രതിയും സുഹൃത്തും പൊലീസ് ട്രെയിനീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുകയായിരുന്നു.

അതില്‍ ഒരു യുവാവിനെ പ്രതി ബൈക്കിൽ ബലാൽക്കാരമായി പിടിച്ച് കയറ്റി നടക്കാവിലുള്ള പെട്രോൾ പമ്പിന് സമീപം വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചു പറിച്ച് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

സംഭവസ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെപ്പറ്റി മനസിലാക്കുകയും ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

പ്രതിയ്ക്കെതിരെ വേറെയും കേസുകൾ മുമ്പും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ കേസിലെ കൂട്ടുപ്രതി ആദിൽ റൈഫാൻ പിടിയിലായി നിലവില്‍ കണ്ണൂർ ജില്ലാ ജയിലിൽ റിമാന്‍റില്‍ കഴിഞ്ഞു വരികയാണ്.

വെള്ളയില്‍ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരീഷ്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിജു സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ അബ്ദുറഹിമാൻ, ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.