സുൽത്താൻബത്തേരി: ജില്ലയിൽ ലഹരി വേട്ട തുടരുന്നു. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് ലഹരി കൈമാറിയ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30) എന്നിവരാണ് പിടിയിലായത്.

സ്കൂട്ടറിന്റെ വൈസറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17.188 ഗ്രാം എം.ഡി.എം.എയുമായി ജൂലൈ 27ന് മുത്തങ്ങയിൽ പിടിയിലായ കെ. ഫഹദിന് (25) ലഹരി കൈമാറിയ ധനൂപിനെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് ഈ മാസം എട്ടിന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ജൂലൈ 20ന് കോട്ടൂരിൽ 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വേണുഗോപാലിന് (35) ലഹരി നൽകിയ ജാസിം അലിയെ ബുധനാഴ്ച വൈകുന്നേരം ബത്തേരിയിൽ നിന്ന് അമ്പലവയൽ പൊലീസും പിടികൂടി.