മലപ്പുറം: മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടന്‍കുഴി സ്വദേശി സുബിന്‍ ബാബു(26)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസമാണ് മോര്‍ഫിങ് കേസില്‍ പ്രതിയായ സുബിന്‍ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മൊബൈല്‍ ടെക്‌നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിന്‍ ബാബു.

മലപ്പുറത്തെ വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലബാര്‍ മേഖലയിലെ കോളജ് വിദ്യാര്‍ഥിനികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് ഇത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പണം വാങ്ങി വില്‍പ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 12-ഓളം കോളജുകളിലെ വിദ്യാര്‍ഥിനികളാണ് മോര്‍ഫിങ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് മെറ്റയില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തു നിന്ന് പൊലീസ് പിടികൂടിയത്.