റഷ്യയിലെ ഗഗാറിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ, നാസയിലെ ബഹിരാകാശയാത്രിക അനിൽ മേനോൻ, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർ സോയൂസ് എംഎസ്-29 പ്രൈം ക്രൂ അംഗങ്ങളായി ഫോട്ടോക്ക് പോസ് ചെയ്യുന്നു.

ബൈക്കനൂർ | അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ ശാസ്ത്രഞ്ജൻ അനിൽ മേനോൻ നേതൃത്വം നൽകുന്ന നിർണായകമായ ബഹിരാകാശ ദൗത്യം (Space Mission) ഇന്ന് ആരംഭിക്കും. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 8.17ന് റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകത്തിലാണ് യാത്ര. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുന്നത്.

ഒറ്റപ്പാലത്ത് വേരുകളുള്ള യുഎസ് പൗരനാണ് അനിൽ മേനോൻ. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ മലയാളി എന്ന സവിശേഷതയും ഈ ദൗത്യത്തിനുണ്ട്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. ഇന്ന് രാത്രി 11.26 ഓടെ സംഘം നിലയത്തിലെത്തും.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിലും സ്റ്റാൻഫാർഡിൽ നിന്ന് എൻജിനീയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അനിൽ മേനോൻ എമർജൻസി മെഡിസിൻ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് എയർഫോഴ്സിലും സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്പേസ് എക്സിൽ അദ്ദേഹം ചേർന്നത്. 2021ലാണ് നാസയുടെ ആസ്ട്രോനോട്ട് സംഘത്തിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്.

എട്ട് മാസത്തോളം നീളുന്ന ദൗത്യമാണ് അനിൽ മേനോൻ നിർവഹിക്കുക. ഈ കാലയളവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയാകും. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ബഹിരാകാശ നിലയത്തിലെ ശുദ്ധജലത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം സിരകളിലേക്ക് കുത്തിവയ്ക്കുന്ന പരീക്ഷണം, നിർമിത ബുദ്ധിയെ മെഡിക്കൽ രംഗവുമായി കോർത്തിണക്കിയുള്ള ഗവേഷണങ്ങൾ എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡോക്ടറിൽ നിന്ന് ബഹിരാകാശ സഞ്ചാരിയിലേക്കുള്ള അനിൽ മേനോന്റെ വളർച്ച വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ്.