​ജപ്പാൻ: ‘ഏഷ്യയുടെ ഒളിമ്പിക്‌സ്‌’ എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ ഇരുപതാം പതിപ്പിന്‌ ശനിയാഴ്‌ച തുടക്കം. ജപ്പാനിലെ ഐചി–നഗോയ നഗരമാണ്‌ വേദി. ഇന്ത്യയടക്കം 45 രാജ്യങ്ങൾ പങ്കെടുക്കും. ഒക്‌ടോബർ നാലുവരെ 43 കായിക ഇനങ്ങളിലായി 469 മെഡലുകൾ നിശ്‌ചയിക്കപ്പെടും. ഏകദേശം 11,000 കായികതാരങ്ങൾ മാറ്റുരയ്‌ക്കും. മൂന്നാം തവണയാണ്‌ ജപ്പാൻ ഗെയിംസിനെ വരവേൽക്കുന്നത്‌. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും ഗെയിംസിനെ സ്വീകരിച്ചു. ഇത്തവണ ആദ്യ ഗെയിംസ്‌ തുടങ്ങി 75–ാം വർഷംകൂടിയാണ്‌. ഇന്ത്യൻ സമയം ശനി പകൽ 2.30ന്‌ ഉദ്‌ഘാടനചടങ്ങുകൾ തുടങ്ങും. രണ്ട്‌ മണിക്കൂർ ജപ്പാന്റെ കരുത്തും പാരന്പര്യവും അതിജീവനവും വിളംബരം ചെയ്യുന്ന സാംസ്‌കാരിക പരിപാടികളാണ്‌. മാർച്ച്‌ പാസ്‌റ്റിൽ വിവിധ രാജ്യങ്ങളിലെ അത്‌ലീറ്റുകൾ അണിനിരക്കും. ഇന്ത്യൻ സംഘത്തെ ഷൂട്ടർ മനുഭാക്കെറും ഷോട്ട്‌പുട്ട്‌ താരം തജീന്ദർ പാൽ സിങ്‌ ടൂറും നയിക്കും.