തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട്ടും മലപ്പുറത്തും രണ്ടു വീതം മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. ഈ മാസം മലപ്പുറത്ത് ഒമ്പതും കോഴിക്കോട്ട് 22 ഉം വയനാട്ടിൽ 16 ഉം കണ്ണൂരിൽ 2 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഈ വർഷം ഇതുവരെ 146 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 74 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. മലപ്പുറത്ത് 19 കേസുകലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം പകർച്ച വ്യാധികൾ കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങൾ തളം തെറ്റിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. മഴക്കാല പൂർവ ശൂചീകരണവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാരണം തടസ്സപ്പെട്ടു. രോഗ് പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നിപ 38 ടെസ്റ്റുകൾ നടത്തിയതിൽ 37ഉം നെഗറ്റീവ് ആണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വിപുല യോഗം ചേർന്നിരുന്നു. യോഗത്തിലെ അഭിപ്രായ പ്രകാരം പകർച്ച വ്യാധികൾ നിയന്ത്രണത്തിന് ഹൈപ്പവർ കമ്മിറ്റിയെ നിയോഗിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാലിനെ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും ഡോ. ശ്രീജിത് എൻ. കുമാർകൺവീനറായും പ്രവർത്തിക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരും ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയിൽ നിന്നുള്ള വിദഗ്ധരും കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയം ഭരണവകുപ്പിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കലണ്ടർ തയ്യാറാക്കും. ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.