കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 14,275 രൂപയായാണ് വില കുറഞ്ഞത്. പവന് 280 രൂപയുടെ കുറവുണ്ടായി.

1,14,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,730 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 93,840 രൂപയായും കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഈ ആഴ്ച നഷ്ടത്തോടെയായിരിക്കും സ്വര്‍ണം വ്യാപാരം അവസാനിപ്പിക്കുകയെന്നാണ് സൂചന. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,442.94 ഡോളറായി. ഈ ആഴ്ച സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഇടിഞ്ഞു. 4,469.10 ഡോളറായാണ് വില കുറഞ്ഞത്.

അതേസമയം, സ്വര്‍ണവില വര്‍ധിച്ചതോടെ ഇന്ത്യയില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകളുടെ തിരക്ക് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പഴയ സ്വര്‍ണം എക്സ്ചേഞ്ച് ചെയ്താണ് പലരും പുതിയത് വാങ്ങുന്നത്. ജ്വല്ലറി വ്യവസായത്തെ തന്നെ മാറ്റുന്ന രീതിയിലാണ് ഇപ്പോള്‍ എക്സ്ചേഞ്ച് നീങ്ങുന്നത്. വലിയ രീതിയില്‍ വീടുകളിലെ സ്വര്‍ണം ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതായി ജ്വല്ലറി ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.