തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കനത്തമഴയാണ് വട്ടവടയില്‍ അനുഭവപ്പെട്ടത്. അതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും ദേവികുളത്ത് നിന്ന് പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.