അസം: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 (AN-32) ട്രാൻസ്പോർട്ട് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു തകർന്നു. ലാൻഡിംഗിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് തകർന്നു വീഴുകയായിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേനാ താവളത്തിന് സമീപമാണ് അപകടം നടന്നത്. പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. എങ്കിലും പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധികൃതർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിവരികയാണ്.
അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്. ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് ഇപ്പോഴും എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്.
1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.