തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ക്കിടയില്‍ ധാരണ. ഇരുമന്ത്രിമാരും നിലവിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു.



എന്നാല്‍ അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍. വീണ്ടും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് പറഞ്ഞു. അമേരിക്കയ്ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസിലാകൂ എന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവിയും പ്രതികരിച്ചു.

അതേസമയം അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ആഗോള എണ്ണവില ബാരലിന് 94 ഡോളര്‍ കടന്നു.

പിന്നാലെ അമേരിക്കയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിരുന്നു. കൂടുതല്‍ ഉപരോധങ്ങളും സമ്മര്‍ദവും പ്രശ്‌നപരിഹാരത്തിന് ഉതകില്ലെന്ന് ചൈനിസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നയതന്ത്ര-രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക തയാറാകണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. 2025ലെ Kpler കണക്ക് പ്രകാരം, ഇറാന്‍ കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനത്തിലധികവും വാങ്ങുന്ന രാജ്യമാണ് ചൈന.

ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. എന്നാല്‍ യുഎസിന്റെ നടപടിയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.