എറണാകുളം: മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ പി.ജി, സബ് എൻജിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് നടപടി.

കെ.എസ്.ഇ.ബിയുടെ ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക കെ.എസ്.ഇ.ബി അക്കൗണ്ടിൽ അടയ്ക്കാതിരിക്കുക, വാണിജ്യ സ്ഥാപനങ്ങൾക്ക് അനധികൃതമായി ഗാർഹിക വൈദ്യുതി കണക്ഷൻ അനുവദിക്കുക, മേൽനോട്ടത്തിൽ ഗുരുതര വീഴ്ച വരുത്തുക തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

വർക്കർ എൽദോ ബന്ധുക്കളുടെ പേരിൽ കരാർ ജോലികൾ ഏറ്റെടുത്ത് ഇടനിലക്കാരനായി പ്രവർത്തിച്ചതായും ഔദ്യോഗിക സമയത്ത് ചുമതലകൾ നിർവഹിക്കാതെ മറ്റ് ജോലികളിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് സംസ്ഥാന വിജിലൻസിന് കൈമാറാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

സസ്പെൻഷനിലായ മൂന്ന് പേരും ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ സംഘടനകളിലെ ഭാരവാഹികളാണെന്നും റിപ്പോർട്ടുകളുണ്ട്.