വടകര: വടകരയിലെ എംഡിഎംഎ കേസിൽ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുകൾ. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ ഇതുവരെ രണ്ട് അധ്യാപികമാരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ സംശയത്തിന്റെ നിഴലിലാണ്.
ലഹരി വാങ്ങുന്നവരിൽ നിന്നുള്ള പണം അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആണ് എത്തിയിരുന്നത്. വലിയ അളവിൽ എംഡിഎംഎ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകൾ വഴിയാണ്. പണം ലഭിച്ചാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ എത്തുമ്പോൾ മറ്റൊരാൾ എംഡിഎംഎ കൈമാറുന്നതായിരുന്നു രീതി.
പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെ വടകര പൊലീസ് ഇന്നലെ പിടികൂടിയത്. നേരത്തെ കാവ്യയുടെ സുഹൃത്തായ കായിക അധ്യാപികയായ കീര്‍ത്തനയേയും അറസ്റ്റ് ചെയ്തിരുന്നു.
കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്. എംഡിഎംഎ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പോലീസിന്റെ കണ്ടെത്തൽ പ്രകാരം ലഹരി സംഘം നിയമത്തിന്റെ കണ്ണിൽ പെടാതിരിക്കാനാണ് അധ്യാപികമാരെ ഉപയോഗിച്ചത്.
കേസിൽ മറ്റൊരു അധ്യാപിക കൂടി സംശയത്തിന്റെ നിഴലിലുണ്ട്. കൂടുതൽ പേരുടെ ബാങ്ക് വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്ക് വരെ കടന്നുകയറിയ സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് വടകര പോലീസ് അറിയിച്ചു.