തിരുവനന്തപുരം :സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയില്‍ കണ്ടക്ടര്‍മാരുടെ തട്ടിപ്പ് പുറത്ത്. സ്ത്രീകള്‍ക്കു നല്‍കുന്ന സീറോ വാല്യൂ ടിക്കറ്റ് പുരുഷന്മാര്‍ക്ക് നല്‍കിയാണ് തട്ടിപ്പ്. യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സ്വന്തം കീശയിലിട്ട മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് കെ എസ് ആര്‍ ടി സി നോട്ടീസ് നല്‍കി.

ബസിലെ പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന സൂചന ലഭിച്ചതോടെ ബസുകളിലെ പരിശോധന കര്‍ശനമാക്കാന്‍ കെ എസ്ആര്‍ ടി സി തീരുമാനിച്ചു. പ്രിയദര്‍ശിനി സര്‍വീസുകളില്‍ നടക്കുന്ന ഇത്തരം സാമ്പത്തിക വെട്ടിപ്പില്‍ കെ എസ് ആര്‍ ടി സിക്ക് സാമ്പത്തിക നഷ്ടമുണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചില കണ്ടക്ടര്‍മാര്‍ വനിതാ യാത്രക്കാര്‍ക്കുള്ള സീറോ വാലല്യു ടിക്കറ്റ് പുരുഷയാത്രക്കാര്‍ക്ക് നല്‍കി പണം സ്വന്തം പോക്കറ്റിലാക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സീറോ വാല്യൂ ടിക്കറ്റിന്റെ പണം സംസ്ഥാന സര്‍ക്കാറാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കുക. ഈ അവസരം മുതലെടുത്താണ് ചില ജീവനക്കാര്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തട്ടിപ്പു നടത്തുന്നത്. പലരും ടിക്കറ്റ് പരിശോധിക്കാതെയാണ് പണം നല്‍കുന്നത്. ശ്രദ്ധിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് കണ്ടക്ടര്‍മാര്‍ കൈയൊഴിയും.