ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു ചരിത്രം കുറിച്ചു. 2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസിലും 2022ലെ ബര്‍മിങ്ഹാം ഗെയിംസിലും മീരാഭായ് സ്വര്‍ണം നേടിയിരുന്നു. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണിത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം.

സ്‌നാച്ച് വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും തിരുത്തിക്കുറിച്ച് 85 കിലോഗ്രാം ഭാരമാണ് 31-കാരിയായ മീരാഭായ് ഇന്ന് ഉയര്‍ത്തിയത്. തുടര്‍ന്ന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 105 കിലോഗ്രാം ഉയര്‍ത്തി പുതിയ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചു. ആകെ 190 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് താരം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.

ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ മീരാഭായ്, 2014ല്‍ ഗ്ലാസ്ഗോയില്‍ തന്നെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.

നേരത്തെ പുരുന്‍മാരുടെ 60 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഋഷികാന്ത സിങ് ചനമ്പം വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സ്‌നാച്ച് ഇനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ 121 കിലോഗ്രാമും, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 143 കിലോഗ്രാമും ഉയര്‍ത്തി ആകെ 264 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്.