പാലക്കാട്:  നിസ്സാരമായ വഴി തർക്കം കൊലപാതകത്തിൽ കലാശിച്ചു. കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ 24കാരനെ രണ്ടംഗ സംഘം കുത്തിക്കൊന്നു. പാലക്കാട്  കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം നടന്നത്. കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്. 

പോലീസ് പറയുന്നത് പ്രകാരം നെൽസൺ, ജെൻസൺ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. നെൽസൺ കാളവണ്ടിയുമായി റോഡിലൂടെ പോകുകയായിരുന്നു. ഇതേ സമയം ബൈക്കിൽ വന്ന ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായത്.

തർക്കം പെട്ടെന്ന് കയ്യാങ്കളിയിലേക്ക് നീങ്ങി. ഈ സമയത്താണ് ഷെഫീഖിനെ പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഷെഫീഖിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ നെൽസണെയും ജെൻസണെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.