പേരാമ്പ്ര: പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയായ കീർത്തനയെ പിരിച്ചുവിടാൻ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറാണ് നിർദേശം നൽകിയത്. കീർത്തനയ്ക്കൊപ്പം കേസിൽ പിടിയിലായ ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കും.

അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇരുവരും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ആദ്യം പിടിയിലായ കീർത്തന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയിലേക്കും അന്വേഷണം നീണ്ടതും പൊലീസ്‌ ഇവരെ പിടികൂടിയതും. ലഹരി വസ്തുക്കൾ ആവശ്യപ്പെടുന്നവർ പണം ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഓൺലൈനായി അയക്കുകയാണ് പതിവ്. തുടർന്ന് ഇവർ നൽകുന്ന നിർദ്ദേശങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ പണം നൽകിയവർക്ക് ലഹരി എത്തിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.