കുറ്റിപ്പുറം: തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരു കാറിന് മുകളിലേക്കാണ് വീണത്. അപകട സമയത്ത് ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.

ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. യാത്രക്കാരെ പുറത്തെടുക്കാൻ ബസ് വെട്ടിപ്പൊളിക്കേണ്ടി വന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

നിരവധി പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണ്ടവരെ കോട്ടക്കലിലേക്ക് മാറ്റി.

  

ദൃക്സാക്ഷികൾ പറയുന്നത് അമിത വേഗതയാണ് അപകടകാരണമെന്നാണ്. മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു.