ബീജിങ്: ദക്ഷിണ ചൈനയിൽ വിയറ്റ്നാമീസ് ചരക്ക് കപ്പൽ മുങ്ങി 23 പേരെ കാണാതായി. 63 പേരുമായി യാത്ര തിരിച്ച കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് ചൈന സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഗോയ് എന്‍ഖുയെന്‍ 18 എന്ന ചരക്ക് കപ്പലാണ് ഫിയറിക്രോസിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ 39 പേരെ രക്ഷപ്പെടുത്തിയതായതായും സ്റ്റേറ്റ് മാധ‍്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ചൈനീസ് രക്ഷാപ്രവർത്തകപ്പലിന് അപായ സിഗ്നൽ ലഭിക്കുകയായിരുന്നു. ആറ് ചൈനീസ് കപ്പലുകളും ഒരു ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചതായാണ് വിവരം.
ഐലന്‍റ് പ്രവിശ‍്യയായ ഹെയ്നന്‍ അധികൃതർ നൽകിയ വിവര പ്രകാരമാണ് വിയറ്റ്നാം കപ്പലാണ് അപകടത്തിൽ പെട്ടെതെന്ന് വ്യക്തമായത്. സംഭവത്തിൽ വിയറ്റ്നാം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദക്ഷിണ ചൈന കടലിലെ ഭൂരിഭാഗം ഭാഗങ്ങളും തങ്ങളുടേതാണെന്ന് ബീജിങ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് അന്താരാഷ്ട്ര അംഗീകാരം നൽകിയിട്ടില്ല. ഫിലിപ്പിന്‍സ്, തായ്‍വാന്‍, മലേഷ‍്യ എന്നീ രാജ്യങ്ങളോടൊപ്പം വിയറ്റ്നാം ജലപാതയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.