മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ  അപകടത്തിൽ മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (35) ആണ് മരിച്ചതെന്ന്  ഡി വൈ എസ് പി സ്ഥിരീകരിച്ചു. മരിച്ച വൈഷ്ണവിന്റെ സഹോദരൻ വൈശാഖിന് പരിക്കേറ്റിട്ടുണ്ട് .

അപകടം കണ്ടവർ ആരുംതന്നെയില്ല. ബസ് വന്നത് അമിത വേഗതയിലായിരിക്കാം. സ്ഥലത്ത് മഴ ഉണ്ടായിരുന്നതായും ഇവിടെ മുൻപും അപകടങ്ങൾ സംഭവിച്ചിരുന്നുവെന്നും ഡി വൈ എസ് പി. പറഞ്ഞു.  ഇന്ന് രാവിലെ 10: 30 മണിയോടു കൂടിയാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് വൈഷ്ണവ് മരിച്ചത്. 26ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. എങ്കിലും, മറിഞ്ഞ ബസിനിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഇനിയും ഉറപ്പാക്കാനുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് 'ഡിഫെൻഡർ' ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി.