മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യബസ് അപകടത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് ഇന്ന് ഉച്ചയോടെ അപകടം സംഭവിച്ചത്. ഇറക്കമുള്ള പ്രദേശമാണ്. വളവാണ്. അമിത വേഗത ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബസ് രണ്ടായി പിളരുകയായിരുന്നു, ബസ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു . എതോ വണ്ടിയെ ഓവർടേക്ക് ചെയ്ത ഡിവൈഡറിലിടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ബസിൻ്റെ ടയർ ഊരിത്തെറിച്ചു. ഒരു ഡിവൈഡറിലിടിച്ച് കാരണം ബസ് മറിഞ്ഞ് വലതുവശത്തെ ഡിവൈഡറിന് മുകളിൽ വീണു. കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞ് വീണത്.
ബസ് വേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. യാത്രക്കാരെല്ലാം സീറ്റിൽ ഇരിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകാൻ തുടങ്ങി. ടയറിനെന്തെങ്കിലും പറ്റി നിയന്ത്രണം പോയതാണോ അമിത വേഗമാണോ അപകടത്തിൻ്റെ കാരണങ്ങൾ എന്തെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധിക്കുകയാണ്.
തലകീഴായി മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്. പെരുവയൽ സ്വദേശി വിഷ്ണുവാണ് മരിച്ചത് മൂന്ന് പേരുടെ നിലഗുരുതരമാണ്.അപകടമേഖലയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.