തിരുവനന്തപുരം: വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളും പൊലീസ് പിടിയിൽ. പുലയനാർ കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. അതിർത്തിത്തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം. അയൽവാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണം.
പ്രദീപും വിശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്‌പോർട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിനു മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം. കൈക്കും കാലിനും വയറിനും വെട്ടേറ്റ് വീണ വിശാഖിനെ പൊലീസും ആംബുലൻസും എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു.
KL 27 H 9286 എന്ന നമ്പറുള്ള കാറിൽ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി മൂന്നുപേർ കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം പുലയനാർ കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതികൾ പിടിയിലായത്.