തെഹ്റാന്‍ :മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിന്നോട്ടടിച്ച് അമേരിക്ക. ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനും ഒമാനും നടത്തുന്ന ചര്‍ച്ചകളുടെ ഫലത്തിനായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. എന്നാല്‍ ഇറാനെതിരെ വന്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് താല്‍ക്കാലികമായ പിന്നോട്ടുപോക്കെന്നും സൂചനകളുണ്ട്.

ഇതുവരെ ഇറാനില്‍ നടന്ന യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ 3,400 പേരാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുദ്ധവേളയിലും 18 ബില്യന്‍ ഡോളറിന്റെ എണ്ണ വില്‍പന നടത്തിയെന്ന് ഇറാന്‍ മന്ത്രി മൊഹ്സിന്‍ പക്നെജാദ് പറഞ്ഞു. ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെ ഇറാന്‍ ആക്രമണമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 28 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണ്. ബദല്‍ പാതയിലൂടെ പോകാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ തടഞ്ഞതായി ഇറാന്‍ അറിയിച്ചു.

അതേസമയം കാസ്പിയന്‍ കടലില്‍ വെച്ച് യുക്രൈന്‍ ഇറാന്‍ കപ്പലും ആക്രമിച്ചു. ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇതോടെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ യുക്രൈയിന് മുന്നറിയിപ്പ് നല്‍കി. ആക്രമിച്ചത് ഇറാന് വേണ്ടി ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യന്‍ കപ്പലുകളെയാണെന്നാണ് യുക്രൈനിന്റെ വിശദീകരണം.