മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്‌പെയ്‌നിലും കാട്ടുതീ പടർന്നുപിടിക്കുന്നു. രൂക്ഷമായ ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇതുവരെ രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സ്‌പെയ്‌നിലെ മാഡ്രിഡിലും അവില പ്രവിശ്യയിലുമുണ്ടായ രണ്ട് വലിയ കാട്ടുതീ ഒന്നായി പടർന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. 22,000 ഹെക്ടറിലധികം വനഭൂമിയാണ് ഇവിടെ കത്തിനശിച്ചത്. സാഹചര്യം കൈവിട്ടുപോയതോടെ, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഫ്രാൻസ് യൂറോപ്യൻ യൂണിയന്റെ (EU) സഹായം തേടിയിട്ടുണ്ട്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് മാത്രം 1.4 ലക്ഷത്തിലധികം സഞ്ചാരികളെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. കാട്ടുതീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി യൂറോപ്യൻ യൂണിയൻ ഏഴ് പ്രത്യേക അഗ്നിശമന വിമാനങ്ങൾ ഫ്രാൻസിലേക്കും സ്‌പെയ്‌നിലേക്കും അയച്ചിട്ടുണ്ട്.